ഹെൽത്ത് & ഫിസിക്കൽ എഡ്യൂക്കേഷൻ പീരീഡുകൾ തട്ടിയെടുക്കുന്നു എന്ന് കായികധ്യാപകർ
കായികധ്യാപകരെ അവഗണിക്കുന്നതായി പരാതി
സംസ്ഥാനത്തെ പല വിദ്യാലയങ്ങളിലും ഹെൽത്ത് & ഫിസിക്കൽ എഡ്യൂക്കേഷൻ പീരീഡുകൾ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന പ്രവണത വ്യാപകമാണെന്ന പരാതി ഉയരുന്നു. കായികധ്യാപകർക്ക് ക്ലാസ് എടുക്കാൻ അവസരം നൽകാതെ പരീക്ഷാ വിഷയങ്ങൾക്ക് മുൻഗണന നൽകി ഈ പീരീഡുകൾ മാറ്റിവെക്കുന്നതാണ് പതിവെന്നാണ് ആക്ഷേപം.
വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസിക സംഘർഷം കുറയ്ക്കാനും, പഠനസമ്മർദ്ദം ലഘൂകരിക്കാനും, ആത്മവിശ്വാസം, അച്ചടക്കം, നേതൃത്വപാടവം, സാമൂഹിക ഇടപെടൽ എന്നിവ വളർത്താനും ഹെൽത്ത് & ഫിസിക്കൽ എഡ്യൂക്കേഷൻ പീരീഡുകൾ നിർണായകമാണെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരീക്ഷാഫലങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ഈ പീരീഡുകൾ ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കാൻ ഉപയോഗിക്കുന്നത് കുട്ടികളുടെ സമഗ്രവികസനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ.
സ്കൂൾ വിദ്യാഭ്യാസം മാർക്കും പരീക്ഷയും മാത്രമായി ചുരുങ്ങരുതെന്നും, വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കായികധ്യാപകർ അഭിപ്രായപ്പെടുന്നു. ഹെൽത്ത് & ഫിസിക്കൽ എഡ്യൂക്കേഷൻ പീരീഡുകൾ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിന് അനുസൃതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകണമെന്നാണ് കായികധ്യാപകരുടെ ആവശ്യം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ