കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഐസിഎആർ-കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം, 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷിക ഉൽപ്പാദന കമ്മീഷണറുമായ മിൻഹാജ് ആലം ഐഎഎസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കാർഷിക ഗവേഷണം, സാങ്കേതിക വികസനം, കർഷക ക്ഷേമം എന്നിവയിൽ ഐസിഎആർ-സിടിസിആർഐയുടെ ഗണ്യമായ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു, സുസ്ഥിര കൃഷി ശക്തിപ്പെടുത്തുന്നതിന് ഗവേഷണാധിഷ്ഠിത നവീകരണങ്ങളുടെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
കേരള ഗവൺമെൻ്റ് സ്പെഷ്യൽ സെക്രട്ടറി (കൃഷി) ടി.വി. സുഭാഷ് ഐഎഎസ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിളകളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻനിര പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ഗവേഷണ സ്ഥാപനങ്ങൾ, ഗവൺമെൻ്റ് ഏജൻസികൾ, കർഷകർ എന്നിവർക്കിടയിൽ ശക്തമായ പങ്കാളിത്തത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിള ഗവേഷണത്തിലെ നേട്ടങ്ങൾ പ്രദർശിപ്പിച്ചും, പുതിയ വിള ഇനങ്ങളും സാങ്കേതികവിദ്യകളും പുറത്തിറക്കിയും, പങ്കാളി സ്ഥാപനങ്ങളുമായി സഹകരണ കരാറുകളിൽ ഒപ്പുവച്ചും, പുരോഗമന കർഷകരെയും മികച്ച സ്റ്റാഫ് അംഗങ്ങളെയും ആദരിച്ചും ചടങ്ങ് ആഘോഷിച്ചു.
ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2025–26 കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന നേട്ടങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ഗവേഷണം, നവീകരണം, സാങ്കേതിക വ്യാപനം, ദേശീയ, അന്തർദേശീയ സഹകരണങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, മാനവ വിഭവശേഷി വികസനം, ഡിജിറ്റൽ പരിവർത്തനം എന്നിവയിലെ മുൻഗണനകൾ വിശദീകരിക്കുന്ന 2026–27 ലെ തന്ത്രപരമായ മാർഗരേഖ അദ്ദേഹം പുറത്തിറക്കി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ